പാസ്‌പോര്‍ട്ട്: ആധാര്‍ കാര്‍ഡ് മതി ഇനി ജനനത്തീയതി തെളിയിക്കാന്‍; ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് വേണ്ട

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ജനനത്തീയതി തെളിയിക്കാന്‍ ഇനി മുതൽ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ മതി. കേന്ദ്ര
വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുമ്പ് ഇതിനായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണമായിരുന്നു. ഈ നിബന്ധനയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. ഇനി മുതല്‍ ആധാര്‍, ഇ-ആധാര്‍ കാര്‍ഡുകള്‍ തെളിവായി നല്‍കിയാല്‍ മതി. ഇതുകൂടാതെ എസ്എസ്എൽസി സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈ‍സന്‍സ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും സമര്‍പ്പിക്കാം. എന്നാൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് റെക്കോര്‍ഡിന്‍റെ പകര്‍പ്പ്, വിരമിച്ചവര്‍ക്ക് പേ പെന്‍ഷന്‍ ഓര്‍ഡറിന്‍റെ പകര്‍പ്പ് എന്നിവ ഹാജരാക്കാം. ഇവ ജോലിചെയ്ത സ്ഥാപനത്തിലെ അധികാരി സാക്ഷ്യപ്പെടുത്തണം.

വിവാഹ മോചനം നേടിയ സ്ത്രീകള്‍ മക്കളുടെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഒരാളുടെ പേര് സമര്‍പ്പിച്ചാല്‍ മതിയെന്നും നേരത്തേ വിദേശ കാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഡിജിറ്റല്‍ ഒപ്പുള്ള വിവാഹ, ജനന സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ട് അപേക്ഷിക്കാനായി അംഗീകരിച്ചിരുന്നു.

ജനനത്തീയതി തിരുത്താനായി മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന അഞ്ചു വര്‍ഷ കാലാവധിയും കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. ഇനി മുതല്‍ ഏതു സമയത്തും കൃത്യമായ രേഖകള്‍ സമര്‍പ്പിച്ച് ജനനത്തീയതി തിരുത്താന്‍ കഴിയും. 1980-ലെ പാസ്‌പോര്‍ട്ട് നിയമം ഭേദഗതി ചെയ്ത് ചിപ്പ് ഘടിപ്പിച്ച് ഇ-പാസ്‌പോര്‍ട്ട് വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് വിദേശകാര്യമന്ത്രാലയം.

No comments

Powered by Blogger.